Friday, July 4, 2014

1 MINUTE TRAIN CARICATURES : 04/07/2014

ട്രെയ്ൻ യാത്ര- (1) കൊയമ്പത്തൂർ-പാലക്കാട് പാസഞ്ചർ- 04.07.2014- വെള്ളിയാഴ്ച്ച- രാത്രി 7 മണി. (2) പാലക്കാട്-തിരുവനന്തപുരം അമൃത എക്സ്പ്രസ്സ് - രാത്രി 11 മണി

ഇതിൽ , ഐറ്റംസ്1,2,3 കേന്ദ്രസർക്കാരീയരും 4,5,6,7 ഐറ്റംസ് 'പൊതുജന'വുമാണ്.
ഐറ്റം വൺ പ്രസ്തുത പാസ്സഞ്ചറിലെ ഏക നിമിഷകവിയാണ്. No wonder, ടിയാന്റെ കമ്പാർട്മെന്റ് പൊതുവെ ജനശൂന്യമായിരിക്കും. ഗിരി (2), രാജീവ് (3) എന്നിവർ എന്നാൽ എന്നും കുഞ്ചൻ നമ്പ്യാർക്ക് അകമ്പടിയുണ്ടാവും. ഇവർ പരമ്പരാഗതമായി ചാവേറുകളാണ്. ലാസ്റ്റ് കമ്പാർട്മെന്റിലെ അപരിചിതർക്കുമുന്നിൽ എന്നും പടവെട്ടാൻ തുനിയാതെ മരിക്കലാണ് അവരുടെ വിനോദം.
ഐറ്റം 4നെ 1 മാസം മുമ്പ് ഓർമ്മയിൽനിന്ന് വരച്ചതാണ്. ഇന്നലെയാണ് കണ്ടുമുട്ടിയത്. എല്ലാ ഒറ്റയാൾ ലോട്ടറിക്കാരെപ്പോലെ, ഇദ്ദേഹവും ട്രെയിനിലും പുറത്തും ഒരുപോലെ പരമദരിദ്രനായി തുടർന്നുവരുന്നു.
ഐറ്റംസ് 5,6,7 ആണ് ഇന്നലത്തെ യഥാർഥ അപരിചിതർ.
ഐറ്റം 5 : മണി. ഊട്ടിയിലെ യൂക്കാലിപ്പണിക്കാരൻ. ഇപ്പൊ വയ്യാതായി. തിരുവനന്തപുരത്തെ മകളെയും കുടുംബത്തെയും സന്ദർശിക്കാൻ സന്തോഷത്തോടെ പോകുന്ന പോക്കാണ്.
ഇടയ്ക്ക്, കോഴിക്കോട്ന്ന് കയറിയ രണ്ട് ഫുട്ബോൾ ചെറുപ്പക്കാരെ വാഗ്വാദത്തിൽ ഏതാണ്ട് തോൽപ്പിക്കുന്നതു കണ്ടു. യൂക്കാലിചരിതത്തിന്റെ സർവജ്ഞപീഠത്തിന് അരഡസൻ ചോദ്യങ്ങൾക്ക് ഇപ്രംവെച്ച് കായികതാരങ്ങൾ വണ്ടിയിൽനിന്ന് ഇരുട്ടിലേയ്ക്ക് ചാടി രക്ഷപ്പെട്ടതിനാൽ സ്ഥാനാരോഹണച്ചടങ്ങ് കാണാനായില്ല. കൊടക്, നീലഗിരി, മറയൂർ, മൂന്നാർ എന്നീ സ്ഥലങ്ങളുമായി ബന്ധമുള്ള യാത്രികരെ ആശാൻ ഇതിനോടകം ഒന്നിനുപിറകെ മറ്റൊന്നായി പോരിനു വിളിയ്ക്കയും മിണ്ടാണ്ടാക്കുകയും ചെയ്തുകഴിഞ്ഞിരുന്നു.
ഐറ്റം 6 : ആനന്ദ്. HP പ്രിന്റേഴ്സിന്റെ സർവീസ് പേർസൺ ആണ്. 10 മിനിറ്റു നേരത്തെ സാരോപദേശത്തിനു ശേഷമാണ് യുവാവ് തന്റെ ദന്തഗോപുരം എനിക്കായി സന്തോഷത്തോടെ തുറന്നിട്ടത്.
ഐറ്റം 7 : ആനന്ദമാർഗ്ഗിയാണോ എന്നു ചോദിച്ചത് ഇഷ്ടപ്പെട്ടില്ല. ശിവനടയാർ മാർഗ്ഗിയായ ഗിരിജാനന്ദൻ ആയിരുന്നു മഹർഷി. By default, ദുർവ്വാസാവാണ്. ആദ്യമാദ്യം സൂക്തങ്ങളയിട്ടായിരുന്നു മറുപടികൾ. പലവട്ടം ശപിച്ചുകളയും എന്നു തോന്നിച്ചു. ജനം പൊതുവെ ഭീതിയിലായിരുന്നു. യൂക്കാലിമാൻ മാത്രം കക്ഷിയെ കയ്യിലെടുത്ത് അമ്മാനമാടി. വരച്ചുകൊടുത്തപ്പോൾ വേണ്ടെന്നു പറഞ്ഞു. സത്യത്തിൽ ഇതിലൊന്നും താല്പര്യം കണ്ടില്ല. ഇനി ശരിക്കും വൈരാഗിയാണോ ?!


ഏഴു പേർക്കും എന്റെ ആശംസകൾ ! അവർ ഇതിനകം ക്യാരിക്കേച്ചറുകൾ ആരെയെങ്കിലുമൊക്കെ കാണിച്ചിട്ടുണ്ടാകും. പക്ഷെ, എന്റെ ഒപ്പ് ആർക്കും വായിക്കാനാകില്ല. ഇനിയങ്ങനെ മതി.... ..

Tuesday, July 1, 2014

1 MINUTE TRAIN CARICATURES : 01/07/2014

ട്രെയ്ൻ യാത്ര- കൊയമ്പത്തൂർ-പാലക്കാട് പാസഞ്ചർ- 27.06.2014- വെള്ളിയാഴ്ച്ച- രാത്രി 7 മണി
പാവം മൂവരായിരുന്നു ഇന്നത്തെ ഇരകൾ. പാലക്കാട് എത്തുന്നതിനു തൊട്ടുമുമ്പായായിരുന്നു നിമിഷവധം.
1. വല്ലാതെ പോഷകാഹാരക്കുറവ് തോന്നിച്ച പയ്യൻ മൗനിയായിരുന്നു. പ്ലമ്പർ പണിയെന്നു പറഞ്ഞു. തീവണ്ടിയിൽ ഉച്ചത്തിൽ വർത്തമാനം പറയുന്നവരുടെയും കോളേജുപിള്ളേരുടെയും ഇടയിൽ തനിക്ക് ഒരു സ്ഥാനവുമില്ലല്ലൊ എന്ന ദുഖം അവനെ അലട്ടിയിരുന്നപോലെ. അവനെ പഠിക്കാൻ സമ്മതിക്കാതിരുന്ന ദുരിതം നിറഞ്ഞ നീണ്ടകാലം ഉണ്ടായിരുന്നു... അവന്റെ ുമ്പിൽ നമ്മുടെ കുട്ടികൾ ആരുമല്ല.
2. തങ്ങളുടെ കായികശക്തികൊണ്ട് വലിയ പച്ചക്കറിക്കുട്ടകൾ തലയിലേറ്റിയ മതുക്കര സ്റ്റേഷനിലെ തമിഴത്തിപ്പെണ്ണുങ്ങൾ തീവണ്ടിക്കകത്തേയ്ക്ക് നീട്ടിയ പച്ചക്കറിക്കവറുകളിലെ ജീവക-മാംസ്യ-പോഷകാംശങ്ങൾ തന്റെ ഉഗ്രൻ മനശ്ശക്തികൊണ്ട് സൂത്രത്തിൽ കണ്ടുപിടിച്ച് എല്ലാറ്റിനെയും കണ്ണുരുട്ടിയോടിച്ചു കക്ഷി. കാക്കാശ് ചിലവാക്കുന്ന കൂട്ടത്തിലല്ല. നട്ടെല്ല് നേരെയാക്കി സീറ്റിൽ ചമ്രമ്പടിഞ്ഞായിരുന്നു ഇരുപ്പ്. യോഗിവര്യന്റെ പോസ്. ലുക്കില്ല.
3. പി. കുഞ്ഞിരാമൻ നായരെന്നു തോന്നിച്ചു. എങ്കിലും പത്രവായന അധികമില്ലെന്നും തോന്നിച്ചു.
ഐറ്റംസ് 2ഉം 3ഉം കൂടി ഒരുവല്യ കവർ പക്കാവട കമാന്നൊരു ശബ്ദം കേൾപ്പിക്കാതെ തകർത്ത് ഒരു മിണുങ്ങാ മിണുങ്ങി. കായിക, മന- ശ്ശക്തികൾ അത്രയ്ക്കില്ലെങ്കിലും ഘ്രാണ-ശ്രവണ ഡബിൾ ശക്തികളുടെ ഒരു 2% അപ്ലൈ ചെയ്ത് ദാരുണരംഗം ഞാൻ മനസ്സിൽക്കണ്ടു.
എങ്കിലും, മൂവരും പഞ്ചപാവങ്ങളായിരുന്നു. എന്നെയും നിങ്ങളെയും പോലെ. ക്യാരിക്കേച്ചറുകൾ കണ്ട് ടി മൂവർ ചിരിച്ച്(3) വയ്യാണ്ടാവുന്നത് ഞാൻ നിസ്സഹായനായി നോക്കിനിന്നു.
ഐറ്റം നമ്പ്ര.2 മുറുക്കിന്റെ കവർ പുറത്തെടുത്തു.....
Sajjive Balakrishnan's photo.
Sajjive Balakrishnan's photo.
Sajjive Balakrishnan's photo.